സയ്യിദ് മുഹമ്മദ് നഖീബുൽ അത്താസ്: ജ്ഞാനത്തിന്റെ ഇസ്ലാമികവൽക്കരണവും ആധുനിക പ്രതിസന്ധിയും

ആധുനിക മുസ്ലിം ലോകം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളിലൊന്ന് വിജ്ഞാനവുമായി ബന്ധപ്പെട്ട പ്രതിസന്ധിയാണ്. ശാസ്ത്രം, വിദ്യാഭ്യാസം, തത്വചിന്ത, സാമൂഹിക ശാസ്ത്രങ്ങൾ എന്നിവയിൽ പാശ്ചാത്യ ലോകത്തിന്റെ ആധിപത്യം വർധിച്ചതോടെ മുസ്ലിം സമൂഹം തങ്ങളുടെ സ്വന്തം വിജ്ഞാന പാരമ്പര്യത്തിൽ നിന്ന് അകന്നുപോയി. ഈ സാഹചര്യത്തിൽ “ഇസ്ലാമൈസേഷൻ ഓഫ് നോളേജ്” എന്ന ആശയം മുന്നോട്ടുവെച്ച് ആധുനിക ഇസ്ലാമിക ചിന്തയിൽ വലിയ സ്വാധീനം ചെലുത്തിയ വ്യക്തിയാണ് സയ്യിദ് മുഹമ്മദ് നഖീബുൽ അത്താസ്. മലേഷ്യൻ തത്വചിന്തകനായി അറിയപ്പെടുന്ന നഖീബുൽ അത്താസ് 1931-ൽ ഇന്തോനേഷ്യയിലെ ജാവയിൽ ജനിച്ചു. പിന്നീട് മലേഷ്യയിലാണ് അദ്ദേഹത്തിന്റെ വിദ്യാഭ്യാസവും ജീവിതവും. പ്രവാചകൻ മുഹമ്മദ് നബി ﷺയുടെ വംശ പരമ്പരയുമായി ബന്ധമുള്ള ഒരു സയ്യിദ് കുടുംബത്തിലാണ് അദ്ദേഹം ജനിച്ചത്. ബാല്യത്തിൽ തന്നെ ഇസ്ലാമിക പഠനങ്ങളിൽ ആഴത്തിൽ അവഗാഹം നേടിയ അത്താസ് പിന്നീട് ലോക പ്രശസ്ത സർവകലാശാലകളിൽ പഠനം നടത്തി. കാനഡയിലെ മക്ഗിൽ സർവകലാശാലയിൽ പഠിക്കുമ്പോൾ ജാപ്പനീസ് പണ്ഡിതനായ തോഷിഹിക്കോ ഇസുത്സുവിന്റെ കീഴിൽ സെമാന്റിക് പഠനങ്ങൾ അഭ്യസിച്ചത് അദ്ദേഹത്തിന്റെ ചിന്തയെ ആഴത്തിൽ സ്വാധീനിച്ചു. നഖീബുൽ അത്താസിന്റെ ചിന്തയുടെ കേന്ദ്രത്തിൽ നിൽക്കുന്നത് “അദബ്” എന്ന ആശയമാണ്. മുസ്ലിം സമൂഹത്തിന്റെ അധഃപതനത്തിന് പ്രധാന കാരണം അറിവില്ലായ്മയല്ല, മറിച്ച് “അദബില്ലായ്മ” ആണെന്നാണ് അദ്ദേഹം വാദിച്ചത്. ഇവിടെ അദബ് എന്നത് വെറും ശിഷ്ടാചാരമല്ല; ആത്മീയതയും ധാർമികതയും വിജ്ഞാനവും മനുഷ്യന്റെ ശരിയായ സ്ഥാനബോധവും ഉൾക്കൊള്ളുന്ന സമഗ്രമായ ആശയമാണ്. വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം വെറും തൊഴിൽ പരിശീലനം നൽകൽ അല്ല, മറിച്ച് “ഇൻസാനുൽ കാമിൽ” — സമ്പൂർണ മനുഷ്യനെ — രൂപപ്പെടുത്തലായിരിക്കണം എന്നാണ് അദ്ദേഹത്തിന്റെ നിലപാട്. ഈ പശ്ചാത്തലത്തിലാണ് അദ്ദേഹം “ഇസ്ലാമൈസേഷൻ ഓഫ് നോളഡ്ജ്” എന്ന ആശയം അവതരിപ്പിച്ചത്. ആധുനിക വിജ്ഞാന ശാഖകളിൽ പാശ്ചാത്യ സെക്കുലർ ചിന്തകൾ ശക്തമായി കടന്നുകൂടിയിട്ടുണ്ടെന്നും, അവയെ വിമർശനാത്മകമായി പരിശോധിച്ച് ഇസ്ലാമിക ദർശനത്തിന്റെ അടിസ്ഥാനത്തിൽ പുനർ നിർമ്മിക്കണമെന്നുമായിരുന്നു അദ്ദേഹത്തിന്റെ വാദം. അദ്ദേഹം മുന്നോട്ടുവെച്ച രീതിയിൽ ആദ്യം പാശ്ചാത്യ വിജ്ഞാനത്തിലെ പ്രശ്നകരമായ ആശയങ്ങളെ തിരിച്ചറിയണം. പിന്നീട് അതിലേക്ക് ഇസ്ലാമിക മൂല്യങ്ങളും ദർശനങ്ങളും ഉൾക്കൊള്ളിക്കണം. “Isolation”യും “Infusion”ഉം എന്ന രണ്ടു ഘട്ടങ്ങളിലൂടെയാണ് ഈ പ്രക്രിയയെ അദ്ദേഹം വിശദീകരിച്ചത്. അത്താസിന്റെ ജ്ഞാനശാസ്ത്ര ചിന്തയിൽ ഭാഷക്കും വലിയ സ്ഥാനമുണ്ട്. ഉദാഹരണത്തിന്, “ഇൽമ്” എന്ന അറബി പദത്തെ “Knowledge” എന്ന് വിവർത്തനം ചെയ്യുമ്പോൾ അതിന്റെ ആത്മീയ അർത്ഥ തലങ്ങൾ നഷ്ടപ്പെടുന്നുവെന്നാണ് അദ്ദേഹം ചൂണ്ടിക്കാട്ടിയത്. “ഇൽമ്” എന്ന ആശയത്തിൽ ആത്മീയതയും ദൈവബോധവും ധാർമികതയും ഉൾപ്പെടുമ്പോൾ, “Knowledge” എന്ന ഇംഗ്ലീഷ് പദം പലപ്പോഴും ഭൗതികവും വിവര കേന്ദ്രിതവുമായ അറിവിലേക്ക് ചുരുങ്ങുന്നു. അതുപോലെ “ദീൻ” എന്ന പദത്തെ അദ്ദേഹം കടപ്പാട് എന്ന ആശയവുമായി ബന്ധിപ്പിക്കുന്നു. മനുഷ്യൻ അല്ലാഹുവിനോടുള്ള തന്റെ ബാധ്യതകൾ നിറവേറ്റുന്ന ജീവിത രീതിയാണ് ദീൻ എന്നാണ് അദ്ദേഹത്തിന്റെ വ്യാഖ്യാനം. വിജ്ഞാനത്തിന്റെ ഉറവിടത്തെക്കുറിച്ചും അത്താസ് പ്രത്യേകമായ കാഴ്ചപ്പാട് അവതരിപ്പിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ അറിവിന് രണ്ട് തലങ്ങളുണ്ട്: “Absolute Authority”യും “Relative Authority”യും. ഖുർആനും പ്രവാചക സുന്നത്തുമാണ് പരമാധികാരമുള്ള വിജ്ഞാന സ്രോതസുകൾ. അതേസമയം വിശ്വസനീയരായ പണ്ഡിതന്മാരുടെ പാരമ്പര്യത്തിലൂടെ കൈമാറപ്പെടുന്ന അറിവുകൾ സംബന്ധിക അധികാരമുള്ളവയാണ്. ഇസ്ലാമിക കാഴ്ചപ്പാടിൽ അറിവ് മനുഷ്യരിലേക്ക് എത്തുന്നത് മൂന്നു രീതിയിലാണെന്ന് അദ്ദേഹം വിശദീകരിക്കുന്നു. നേരിട്ടുള്ള ദൈവിക വെളിപ്പെടുത്തൽ, മലക്കുകൾ മുഖേന ലഭിക്കുന്ന വഹ്യ്, മനുഷ്യന്റെ ഉള്ളിലേക്ക് ഇൽഹാമായി ലഭിക്കുന്ന പ്രചോദനം. അത്താസ് അറിവിനെ “ഫർള് ഐൻ” “ഫർള് കിഫായ” എന്നിങ്ങനെ രണ്ടായി വിഭജിക്കുകയും ചെയ്തു. ഓരോ മുസ്ലിമും നിർബന്ധമായും അറിയേണ്ട അറിവുകളാണ് ഫർള് ഐൻ. ഖുർആൻ, സുന്നത്ത്, ശരീഅത്ത്, അഖീദ, തസവ്വുഫ് തുടങ്ങിയ വിഷയങ്ങൾ ഇതിൽപ്പെടും. അതേസമയം സമൂഹത്തിൽ ചിലർ അറിയുന്നത് മതിയാകുന്ന വിജ്ഞാനശാഖകളാണ് ഫർള് കിഫായ. പ്രകൃതി ശാസ്ത്രം, സാങ്കേതികവിദ്യ, സാമൂഹിക ശാസ്ത്രങ്ങൾ തുടങ്ങിയവ ഈ വിഭാഗത്തിൽ ഉൾപ്പെടുന്നു. എന്നാൽ ഈ മേഖലകളെല്ലാം ഇസ്ലാമിക മൂല്യങ്ങളുടെ വെളിച്ചത്തിൽ പുനർവായിക്കപ്പെടണം എന്നതാണ് അദ്ദേഹത്തിന്റെ ആവശ്യം. 1970-കളിൽ ഇസ്ലാമൈസേഷൻ ഓഫ് നോളേജ് ഒരു ആഗോള ബൗദ്ധിക പ്രസ്ഥാനമായി വളരാൻ തുടങ്ങി. ഈ മേഖലയിലെ പ്രമുഖരായ ഇസ്മായിൽ റജി അൽ-ഫാറൂഖി, സയ്യിദ് ഹുസൈൻ നസർ എന്നിവരോടൊപ്പം അത്താസും പ്രവർത്തിച്ചു. 1987-ൽ മലേഷ്യയിൽ അദ്ദേഹം സ്ഥാപിച്ച ISTAC (International Institute of Islamic Thought and Civilization) ഈ ചിന്തയുടെ പ്രായോഗിക കേന്ദ്രമായി മാറി. ഇന്നും ഇസ്ലാമിക വിജ്ഞാനത്തിന്റെ പുനർനിർമാണവുമായി ബന്ധപ്പെട്ട ഗവേഷണങ്ങൾ അവിടെ നടക്കുന്നു. എന്നാൽ അത്താസിന്റെ ചിന്തകൾ വിമർശനങ്ങളിൽ നിന്ന് ഒഴിഞ്ഞിരുന്നില്ല. “ഇസ്ലാമിക് സയൻസ്” അല്ലെങ്കിൽ “ഇസ്ലാമിക് ഫിലോസഫി” എന്നിങ്ങനെ എല്ലാ വിജ്ഞാന ശാഖകൾക്കും മുൻപിൽ “ഇസ്ലാമിക്” എന്ന വിശേഷണം ചേർക്കേണ്ടതുണ്ടോ എന്ന് ചില പണ്ഡിതന്മാർ ചോദ്യം ചെയ്തു. പാകിസ്ഥാനി ഭൗതിക ശാസ്ത്രജ്ഞരായ അബ്ദുസ്സലാം, പർവേസ് ഹൂഡ്ഭോയ് എന്നിവരും ശഹാബ് അഹ്മദിനെ പോലുള്ള ചിന്തകരും ഈ ആശയത്തെ വിമർശിച്ചു. ശാസ്ത്രം സാർവ ലൗകികമാണെന്നും അതിനെ മതപരമായി വേർതിരിക്കുന്നത് പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്നും അവർ വാദിച്ചു. എന്നിരുന്നാലും, ആധുനികതയും പാരമ്പര്യവും തമ്മിലുള്ള സംഘർഷത്തിൽ ഇസ്ലാമിക വിജ്ഞാന പാരമ്പര്യത്തെ സംരക്ഷിക്കുകയും പുതുക്കിപ്പണിയുകയും ചെയ്യേണ്ടതുണ്ടെന്ന് ശക്തമായി മുന്നറിയിപ്പ് നൽകിയ ചിന്തകനായി നഖീബുൽ അത്താസ് ഇന്നും വായിക്കപ്പെടുന്നു. പാശ്ചാത്യ ചിന്തയെ അന്ധമായി അനുകരിക്കാതെ, അതേസമയം ആധുനിക ലോകത്തെ പൂർണമായി നിരസിക്കാതെയും, വിമർശനാത്മകമായി സമീപിക്കാനുള്ള ഒരു ബൗദ്ധിക മാർഗരേഖയാണ് അദ്ദേഹം മുന്നോട്ടുവെച്ചത്. അതുകൊണ്ടുതന്നെ നഖീബുൽ അത്താസ് ഒരു തത്വചിന്തകൻ മാത്രമല്ല; ആധുനിക മുസ്ലിം ബൗദ്ധിക ലോകത്തിന്റെ ദിശ നിർണ്ണയിക്കാൻ ശ്രമിച്ച ഒരു നവോത്ഥാന ചിന്തകനാണ്.

