ആദർശപ്പെരുമയുടെ ഒരു നൂറ്റാണ്ട്: സമസ്തയുടെ വിപ്ലവ വീഥികൾ

ആധുനിക കേരളത്തിലെ മുസ്ലിം സമുദായത്തിന്റെ സാംസ്കാരികവും മതപരവുമായ അടിത്തറ രൂപപ്പെടുത്തുന്നതിൽ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ വഹിച്ച പങ്ക് അനിർവചനീയമാണ്. വൈദേശിക അധിനിവേശത്തിനെതിരെ മലബാറിൽ സമരങ്ങൾ കൊടുമ്പിരിക്കൊണ്ട സമയത്ത് ഭൗതിക വിദ്യാഭ്യാസത്തിന്റെ മറവിൽ പരമ്പരാഗത വിശ്വാസങ്ങളെ അട്ടിമറിക്കാൻ ചില പുത്തൻ പ്രസ്ഥാനങ്ങളും തല്പര പ്രമാണിമാരും രംഗത്തുവരികയുണ്ടായി. പോരാട്ടങ്ങളുടെ മുറിവുകൾ പേറിക്കഴിയുന്ന മുസ്ലിം സമുദായത്തെ അവരുടെ തനത് ആചാരങ്ങളിൽ നിന്നും ആത്മീയ വഴികളിൽ നിന്നും വ്യതിചലിപ്പിക്കാനുള്ള ബോധപൂർവ്വമായ ശ്രമങ്ങൾ നടന്നപ്പോൾ അതിനെ പ്രതിരോധിക്കുക എന്ന ചരിത്രപരമായ ദൗത്യമാണ് കേരളത്തിലെ പണ്ഡിതന്മാർ ഏറ്റെടുത്തത്. ഇതിനായി പണ്ഡിതശ്രേഷ്ഠർ സംഘടിക്കുകയും 1926-ൽ'സമസ്ത കേരള ജംഇയ്യത്തുൽ ഉലമ'എന്ന സംഘടന രൂപീകരിക്കുകയും ചെയ്തു. ഇന്ന് നൂറ്റാണ്ട് പിന്നിടുന്ന സമസ്തയുടെ ചരിത്രവഴികളിൽ ഏറ്റവും തിളക്കമുള്ള നേട്ടം അതിന്റെ പാരമ്പര്യ വിശ്വാസത്തിലുള്ള ആദർശപരമായ അചഞ്ചലത തന്നെയാണ്. മഹത്തുക്കളെ കീർത്തിക്കുന്നതും മഖ്ബറകൾ സന്ദർശിക്കുന്നതും അടക്കമുള്ള പരമ്പരാഗത രീതികളെ ശിർക്ക് എന്ന് മുദ്രകുത്തി മുസ്ലിം സമുദായത്തിൽ ആശയക്കുഴപ്പം ഉണ്ടാക്കാൻ ശ്രമിച്ചവർക്കെതിരെ'ലാ ഇലാഹ ഇല്ലല്ലാഹ്'എന്ന ഇസ്ലാമിക അടിത്തറയും പാരമ്പര്യവും കൈമുതലാക്കി തന്നെ സമസ്ത പോരാടി. കാലാന്തരത്തിൽ ഇതിനെതിര് നിന്ന ആശയധാരകൾ ഓരോന്നും പലതായി ചിതറിപ്പോയപ്പോഴും, സമസ്തക്ക് തങ്ങൾ ഉയർത്തിപ്പിടിച്ച ആദർശങ്ങളിൽ ഒന്നുപോലും തിരുത്തേണ്ടി വന്നിട്ടില്ല എന്നത് ഈ പ്രസ്ഥാനത്തിന്റെ ആധികാരികതയെയും ബൗദ്ധിക കരുത്തിനെയുമാണ് അടയാളപ്പെടുത്തുന്നത്. കേവലം ഒരു ആദർശ സംരക്ഷണ വേദി എന്നതിനപ്പുറം, സാമൂഹിക-വിദ്യാഭ്യാസ രംഗങ്ങളിൽ വിപ്ലവം സൃഷ്ടിച്ച ഒരു മഹാ വടവൃക്ഷമായാണ് ഇന്ന് സമസ്ത വളർന്നിരിക്കുന്നത്. ആഴത്തിൽ താഴ് വേരുകളിറങ്ങിയ ശക്തമായ ആശയ അടിത്തറയും പടർന്നു പന്തലിച്ച വിപുലമായ പ്രവർത്തന ശൃംഖല ഈ പ്രസ്ഥാനത്തിനുണ്ട്. ഒരു മഹാവൃക്ഷം സമൂഹത്തിന് തണലേകുന്നതു പോലെ ശാന്തിയും സുരക്ഷിതത്വവും നൽകാൻ ഈ കൂട്ടായ്മയ്ക്ക് സാധിക്കുന്നു. ലിബറലിസത്തോടും ഇസ്ലാമിനെതിരെയുള്ള ബൗദ്ധിക കടന്നാക്രമണങ്ങളോടും വിട്ടുവീഴ്ചയില്ലാതെ പോരാടുമ്പോൾ തന്നെ, തീവ്രവാദത്തിനും ഭീകരവാദത്തിനുമെതിരെ കടുത്ത നിലപാടാണ് സംഘടന സ്വീകരിക്കുന്നത്. മുസ്ലിം ന്യൂനപക്ഷ ക്ഷേമ-സംരക്ഷണ പ്രവർത്തനങ്ങളിൽ ശക്തമായി ഇടപെടുമ്പോഴും ഇന്ത്യൻ ഭരണഘടന മൂല്യങ്ങളെ അടിസ്ഥാനപ്പെടുത്തി ഒരു ബഹുസ്വര ജനാതിപത്യ സമൂഹത്തോട് മുഴുവൻ ചേർന്ന് നിർക്കുന്ന രീതിശാസ്ത്രാമാണ് സമസ്ത അവലംഭിക്കുന്നത്. ആത്മീയതയോടൊപ്പം പരിസ്ഥിതി സൗഹൃദമായ ജീവിതശൈലിയെ പ്രോത്സാഹിപ്പിക്കാനും ഈ പണ്ഡിതസഭ എന്നും ശ്രദ്ധിച്ചിട്ടുണ്ട്. കേരളക്കരയിൽ കടന്നുകൂടിയ ബിദ്അത്തുകൾക്കെതിരെയും കള്ള ത്വരീഖത്തുകൾക്കെതിരെയും സമസ്ത നടത്തിയ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടങ്ങൾ വിശ്വ ചരിത്രമാണ്. ഇസ്ലാമിന്റെ തനത് ആത്മീയതയെയും ആചാരങ്ങളെയും ചൂഷണം ചെയ്ത് കടന്നുവന്ന കള്ള ത്വരീഖത്തുകളെയും സമുദായത്തിൽ ഭിന്നത വിതച്ച ബിദഈ പ്രസ്ഥാനങ്ങളെയും കൃത്യമായ പ്രമാണങ്ങളുടെ പിൻബലത്തോടെയാണ് പണ്ഡിതന്മാർ പ്രതിരോധിച്ചത്. സമസ്തയുടെ ഈ ശക്തമായ ആദർശ പ്രതിരോധത്തിന് മുന്നിൽ പിടിച്ചുനിൽക്കാനാകാതെ അത്തരം വ്യാജ മാർഗ്ഗങ്ങൾക്ക് പിന്നീട് സമൂഹത്തിൽ നിലനിൽപ്പില്ലാതായി മാറുകയായിരുന്നു. സമസ്തയെ തകർക്കാൻ വൻ കോലാഹലങ്ങളോടെ രംഗത്തുവന്ന ഇത്തരം പ്രസ്ഥാനങ്ങൾ കാലാന്തരത്തിൽ ഒന്നിനൊന്ന് ആദർശപരമായ തകർച്ച നേരിടുകയും പല വിഭാഗങ്ങളായി ചിതറിപ്പോവുകയും ചെയ്തു. നൂറ്റാണ്ടിപ്പുറവും ആ പഴയ ആദർശ വീര്യം ഒട്ടും ചോർന്നുപോകാതെ, ഇന്നും പുത്തൻ വാദികളെയും വ്യാജ ത്വരീഖത്തുകാരെയും ഒരുപോലെ ശക്തമായി എതിർത്ത്, അഹ്ലുസ്സുന്നത്തി വൽ ജമാഅത്തിന്റെ നേർവഴിയിലൂടെ സമൂഹത്തിന് കൃത്യമായ മാർഗ്ഗനിർദ്ദേശം നൽകാൻ സമസ്തക്ക് സാധിക്കുന്നുണ്ട്. പ്രസ്ഥാനത്തിന്റെ സ്വതന്ത്രമായ നിലനിൽപ്പും ആത്മാഭിമാനവും സാധ്യമാക്കിയത് രാഷ്ട്രീയ സ്വാധീനങ്ങൾക്ക് മുന്നിൽ പണയം വെക്കാത്ത പണ്ഡിത നേതൃത്വത്തിന്റെ നിശ്ചയദാർഢ്യമാണ്. രാഷ്ട്രീയ ശക്തികളുടെ വെറും ചട്ടുകങ്ങളോ വാലാട്ടികളോ ആയി മാറാതെ, സ്വന്തമായൊരു സ്വതന്ത്ര അസ്തിത്വം കാത്തുസൂക്ഷിക്കാൻ സമസ്ത എക്കാലത്തും ശ്രദ്ധിച്ചിട്ടുണ്ട്. രാഷ്ട്രീയ ലാഭങ്ങൾക്ക് വേണ്ടി മതവിരുദ്ധമായ പ്രവണതകളോട് ഭരണാധികാരികൾ സന്ധിചെയ്യുമ്പോൾ അതിനെ ഭയമില്ലാതെ തുറന്നെതിർക്കുകയും ചെയ്തു. ഇടക്കാലത് രാഷ്ട്രീയ രൂപം പ്രാപിച്ചു സുന്നി കൈരളിയുടെ നേതൃത്വം സ്വന്തമാക്കാൻ ശ്രമിച്ച ബിദഈ ഗൂഢ തന്ത്രങ്ങളെ മുളയിലേ നുള്ളി കളയാൻ സമസ്തക്ക് സാധിച്ചിട്ടുണ്ട്. എന്നാൽ ഈ വിഷയത്തിൽ വിയോജിപ്പുകൾ സൃഷ്ടിച്ച് സമസ്തയെ വികടിപ്പിക്കാനുള്ള ശ്രമം ഫലിക്കുകയാണുണ്ടായത്. പിന്നീട് ആദർശ സ്വത്വം പണയം വെക്കാതെയുള്ള നിലപാടുകളും, സമസ്തയുടെ അന്തസ്സ് ഉയർത്തിപ്പിടിക്കാൻ താജുൽ ഉലമ, നൂറുൽ ഉലമ, ഖമറുൽ ഉലമ ഉൾപ്പെടെയുള്ള പണ്ഡിതർ എടുത്ത ധീരമായ തീരുമാനങ്ങളും ചരിത്രം സാക്ഷ്യപ്പെടുത്തിയതാണ്. കൂടാതെ പിന്നീട് ഇത് സംഘടനയെ കൂടുതൽ വൈജ്ഞാനിക പുരോഗതിയിലേക്കും കർമ്മപഥത്തിലേക്കും നയിക്കുകയാണുണ്ടായത്. ഇന്ന് സമസ്തക്ക് കീഴിൽ ഇന്ത്യയിലും വിദേശത്തുമായി കോടിക്കണക്കിന് രൂപയുടെ വിപുലമായ വൈജ്ഞാനിക-ക്ഷേമ പ്രവർത്തനങ്ങളാണ് നടക്കുന്നത്. പ്രാദേശിക അതിരുകൾക്കപ്പുറത്തേക്ക് വളർന്ന വിദ്യാഭ്യാസ ബോർഡിന്റെ ഈ വ്യവസ്ഥാപിത സംവിധാനം മലയാളത്തിന് പുറമെ ഇംഗ്ലീഷ്, അറബി, ഉറുദു, കന്നഡ തുടങ്ങിയ വിവിധ ഭാഷകളിൽ ശാസ്ത്രീയവും ആധുനികവുമായ പാഠ്യപദ്ധതികളാണ് ഒരുക്കിയിട്ടുള്ളത്. കേവലം മതപഠനത്തിനപ്പുറം ആധുനിക ലോകത്തിന്റെ ധൈഷണികവും ബൗദ്ധികവുമായ വെല്ലുവിളികളെ നേരിടാൻ പ്രാപ്തിയുള്ള തലമുറകളെയാണ് പ്രസ്ഥാനം വാർത്തെടുക്കുന്നത്. ജാമിഅ സഅദിയ്യ,ജാമിഅ മർകസ്, മഅ്ദിൻ അക്കാദമി, പോലെ ആഗോള ശ്രദ്ധ നേടിയ നൂറുകണക്കിന് വിജ്ഞാന കേന്ദ്രങ്ങൾ പ്രസ്ഥാനത്തിന്റെ സംഭാവനയാണ്. മത, ജാതി, വർഗ്ഗ ഭേദമന്യേ ലക്ഷങ്ങൾക്ക് ധാർമികാധിഷ്ഠിത വിദ്യാഭ്യാസവും തൊഴിലുമാണ് ഇവിടങ്ങളിൽ നൽകുന്നത്. സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളിക്കുന്നതാണ് സമസ്തയുടെ പ്രവർത്തനങ്ങൾ. സമസ്ത കേരള സുന്നി യുവജന സംഘം, സുന്നി സ്റ്റുഡന്റ്സ് ഫെഡറേഷൻ ,സുന്നി ജംഇയ്യത്തുൽ മുഅല്ലിമീൻ, സുന്നി മാനേജ്മെന്റ് അസോസിയേഷൻ തുടങ്ങിയ ശക്തമായ പോഷക സംഘടനകൾ ഇന്ന് സജീവമായി രംഗത്തുണ്ട്. ലക്ഷക്കണക്കിന് ആളുകൾക്ക് തണലാകുന്ന 'സാന്ത്വനം'പദ്ധതികളിലൂടെ ജീവകാരുണ്യ മേഖലയിൽ വിപ്ലവകരമായ മാതൃകകളാണ് ഈ സംഘടനകൾ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. രോഗികൾക്കുള്ള സഹായങ്ങൾ, പാവപ്പെട്ടവർക്കുള്ള ഭവന നിർമ്മാണം, അനാഥ സംരക്ഷണം തുടങ്ങിയവ ഇതിൽ ചിലതു മാത്രമാണ്. അതോടൊപ്പം, സമൂഹത്തിന്റെ സർഗ്ഗാത്മക ശേഷിയെ ഉണർത്തുന്ന വലിയ തോതിലുള്ള കലാ-സാഹിത്യ മത്സരങ്ങളും പരിശീലനങ്ങളും സാംസ്കാരിക സംരംഭങ്ങളും പ്രസ്ഥാനത്തിന് കീഴിൽ വ്യവസ്ഥാപിതമായി നടന്നുപോരുന്നു. പിറവിയുടെ നൂറാം വാർഷികത്തിലേക്ക് പ്രവേശിക്കുമ്പോൾ സമസ്ത കേരള ജംഇയ്യത്തുൽ ഉലമയെന്ന മഹാപ്രസ്ഥാനം പൂർവ്വ സൂരികൾ സ്വപ്നം കണ്ടതിനേക്കാൾ വലിയൊരു വിപ്ലവമായി മാറിയിരിക്കുന്നു. ആദർശ വിശുദ്ധി കാത്തുസൂക്ഷിച്ചുകൊണ്ട് തന്നെ, ആധുനിക ലോകത്തിന്റെ വിജ്ഞാന-സേവന രംഗങ്ങളിൽ ലോകമെമ്പാടുമുള്ള മനുഷ്യർക്ക് തണലേകുന്ന ഒരു ആഗോള പ്രസ്ഥാനമായി സമസ്ത ഇന്ന് തലയുയർത്തി നിൽക്കുകയാണ്. ഉലമ ആക്ടിവിസത്തിന്റെ ഉദാത്ത മാതൃകയാണ് സമസ്ത ഇവിടെ വരച്ചു കാട്ടിയത്.

