ഇഖ്റഅ്: വായനയുടെ പുതിയ ആകാശങ്ങൾ

വായന എന്നാൽ കേവലം അക്ഷരങ്ങൾ കൂട്ടി വായിക്കുന്ന യാന്ത്രിക പ്രക്രിയ അല്ല. അതൊരു വൈജ്ഞാനികവും വൈകാരികവുമായ യാത്രയാണ്. മനുഷ്യന്റെ ബുദ്ധിയും ഭാവനയും അനുഭൂതികളും ഒന്നിച്ചുചേരുന്ന തീവ്രമായൊരു അനുഭവമാണത്. മനുഷ്യർ പണ്ടുകാലം മുതൽ തന്നെ ആത്മീയവും ബൗദ്ധികവുമായ വായനക്ക് വലീയ പ്രാധാന്യം നൽകിയിരുന്നു. ഇറ്റാലിയൻ തത്വചിന്തകനായ ജോർജിയോ അഗംബെൻ (Giorgio Agamben) 'സെൽഫ് പോർട്രേറ്റ് ഇൻ ദ സ്റ്റുഡിയോ' (Self-Portrait in the Studio) എന്ന തന്റെ പുസ്തകത്തിൽ വായനാ മുറിയെക്കുറിച്ച് പറയുന്ന ചില കാര്യങ്ങൾ വായനയുടെ സ്വകാര്യതയെയും വിശുദ്ധിയെയും ഓർമ്മിപ്പിക്കുന്നുണ്ട്. പഴയകാലത്ത് രാജാക്കന്മാരും പ്രഭുക്കന്മാരും ലോകത്തിന്റെ ബഹളങ്ങളിൽ നിന്ന് മാറി, നിശബ്ദമായി പുസ്തകങ്ങളോടപ്പം സമയം ചെലവഴിക്കാൻ 'സ്റ്റുഡിയോ' എന്ന പേരിൽ പ്രത്യേക പഠന മുറികൾ തന്നെ സജ്ജമാക്കിയിരുന്നു. നമ്മുടെ ദൈനംദിന തിരക്കുകളിൽ നിന്നും, അധികാരത്തിന്റെയോ കച്ചവടത്തിന്റെയോ സംഘർഷങ്ങളിൽ നിന്നും മാറി പുതിയ ചിന്തകളിലേക്കും അറിവുകളിലേക്കും പ്രവേശിക്കാനുള്ള ഒരു അഭയ കേന്ദ്രമായാണ് അവർ വായനാമുറികളെ കണ്ടിരുന്നത്. ഒരു പുസ്തകം വായിക്കുമ്പോൾ നമ്മൾ യഥാർത്ഥത്തിൽ ഗ്രന്ഥകർത്താവുമായി ഏകാന്തതയിൽ സംവദിക്കുകയാണ് ചെയ്യുന്നത്. ലോകസാഹിത്യത്തിൽ നൂറ്റാണ്ടുകൾ പഴക്കമുള്ള, അതിവിശാലമായ ഒരു സാഹിത്യ സാംസ്കാരിക പൈതൃകം അറബി ഭാഷയ്ക്കും ഇസ്ലാമിക ലോകത്തിനുമുണ്ട്. വിശുദ്ധ ഖുർആനിലെ ആദ്യത്തെ കൽപ്പന തന്നെ 'വായിക്കുക എന്നാണ്. അറിവിലേക്കും തിരിച്ചറിവിലേക്കുമുള്ള ആദ്യത്തെ ചുവടുവെപ്പാണ് വായന എന്ന് ഇസ്ലാം പഠിപ്പിക്കുന്നു. കേവലം മതപരമായ ഗ്രന്ഥങ്ങൾ മാത്രമല്ല, ശാസ്ത്രം, തത്വചിന്ത, സാഹിത്യം എന്നിവയെല്ലാം വായനാ സംസ്കാരത്തിന്റെ ഭാഗമായിരുന്നു. ലോക പ്രശസ്ത എഴുത്തുകാരനായ ഖലീൽ ജിബ്രാന്റെ ജീവിതം ഇതിനൊരു മികച്ച ഉദാഹരണമാണ്. ജിബ്രാന്റെ ഇംഗ്ലീഷ് രചനകളാണ് നാം കൂടുതലും വായിക്കാറുള്ളതെങ്കിലും, അദ്ദേഹത്തിന്റെ മിക്ക രചനകളും ആദ്യം പുറത്തിറങ്ങിയത് അറബിയിലായിരുന്നു. അദ്ദേഹത്തെയും അദ്ദേഹത്തിന്റെ ഹൃദയ ഭാഷയെയും ഏറ്റവും കൂടുതൽ സ്വാധീനിച്ചത് അദ്ദേഹം ജനിച്ചു വളർന്ന ലബനാനിലെ അറബ് പശ്ചാത്തലവും ഖുർആനും, ഇമാം ഗസ്സാലിയെ പോലെയുള്ള പണ്ഡിതന്മാരുടെ ദാർശനിക ഗ്രന്ഥങ്ങളുമാണ്. അറബി ഭാഷയുടെ ലാളിത്യവും മനോഹാരിതയുമാണ്. ഇസ്ലാമിക ചിന്താധാരയുടെ സ്വാധീനം അദ്ദേഹത്തിന്റെ രചനകളിൽ നമുക്ക് ആഴത്തിൽ അനുഭവിക്കാൻ കഴിയും. സാഹിത്യം വായിക്കുമ്പോൾ ബുദ്ധിയും ഭാവനയും ഒരുമിച്ചു ചേരുകയും, അറിവ് ഒരു വൈകാരിക അനുഭവമായി (Emotional experience) മാറുകയും ചെയ്യുന്നത് ഇത്തരം വായനകളിലൂടെയാണ്. വിവരസാങ്കേതിക വിദ്യയുടെയും ഡിജിറ്റൽ ഉപകരണങ്ങളുടെയും ലോകത്താണ് ഇന്ന് നാം ജീവിക്കുന്നത്. പുസ്തകങ്ങളിൽ നിന്ന് സ്ക്രീനുകളിലേക്ക് വായന മാറുമ്പോൾ അത് പുതിയ ചില വെല്ലുവിളികളും ഒപ്പം വലിയ സാധ്യതകളും മുന്നോട്ടുവെക്കുന്നുണ്ട്.സ്മാർട്ട് ഫോണുകളും സോഷ്യൽ മീഡിയയും നമ്മുടെ ശ്രദ്ധയെ വലിയ തോതിൽ അപഹരിക്കുന്നു. നോട്ടിഫിക്കേഷനുകളുടെ ബഹളങ്ങൾക്കിടയിൽ ആഴത്തിലുള്ള വായന അസാധ്യമായി മാറുന്നു. വരികൾക്കിടയിലൂടെയുള്ള വായനയ്ക്ക് പകരം, സ്ക്രീനുകളിലൂടെ വെറുതെ കണ്ണോടിച്ചു പോകുന്ന ഉപരിപ്ലവമായ വായനാ രീതിയിലേക്ക് സോഷ്യൽ മീഡിയ ആളുകളെ മാറ്റിയിരിക്കുന്നു. ഇത് ചിന്താശേഷിയെ പ്രതികൂലമായി ബാധിക്കുന്നുവോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ലോകത്തിന്റെ ഏത് കോണിലിരുന്നും പ്രശസ്തമായ ഗ്രന്ഥശാലകളിലെ അമൂല്യമായ പുസ്തകങ്ങൾ ഇന്ന് വിരൽത്തുമ്പിൽ ലഭ്യമാണ്. ഇസ്ലാമിക ചരിത്രത്തിലെ അപൂർവ്വ ഗ്രന്ഥങ്ങളും ലോക സാഹിത്യത്തിലെ മികച്ച സൃഷ്ടികളുമെല്ലാം ഇ-ബുക്കുകളായും പി.ഡി.എഫ് രൂപത്തിലും ഓഡിയോ ബുക്കുകളായും നമുക്ക് എളുപ്പത്തിൽ ആക്സസ് ചെയ്യാൻ സാധിക്കുന്നു. ഡിജിറ്റൽ യുഗത്തിൽ വായനയുടെ പ്രാധാന്യം കുറയുന്നില്ല. നടേ സൂചിപ്പിച്ച വായനാ മുറി എന്ന ആശയം ഡിജിറ്റൽ ലോകത്തും പ്രസക്തമാണ്. മൊബൈലിലോ കിൻഡിലിലോ വായിക്കുമ്പോൾ, ഇന്റർനെറ്റ് ഡാറ്റ ഓഫ് ചെയ്തോ അല്ലെങ്കിൽ നോട്ടിഫിക്കേഷനുകൾ മ്യൂട്ട് ചെയ്തോ മനസ്സിന് പൂർണ്ണമായി കേന്ദ്രീകരിക്കാൻ കഴിയുന്ന ഒരു 'ഡിജിറ്റൽ സ്റ്റുഡിയോ' നാം തന്നെ സൃഷ്ടിച്ചെടുക്കണം. തിരക്കുകൾക്കിടയിലും വായനയ്ക്ക് മാത്രമായി ദിവസവും കുറച്ച് സമയം മാറ്റിവെക്കുക. ഇത് നമ്മുടെ ബുദ്ധിയെയും ശ്രദ്ധയെയും മൂർച്ച കൂട്ടാൻ സഹായിക്കും. വാട്ട്സ്ആപ്പിലും ഫേസ്ബുക്കിലും വരുന്നതെല്ലാം വായിക്കുന്നതിന് പകരം, മികച്ച ലേഖനങ്ങളും പുസ്തകങ്ങളും ബോധപൂർവ്വം തിരഞ്ഞെടുത്ത് വായിക്കാൻ ശീലിക്കുക. ചുരുക്കത്തിൽ, വായന മനുഷ്യനെ കൂടുതൽ വിശാലമായ ലോകത്തേക്ക് നയിക്കുന്നു. പുസ്തകത്തിന്റെ മണം അനുഭവിച്ച് താളുകൾ മറിച്ച് വായിക്കുന്നതിന്റെ അതേ ആത്മീയതയും അനുഭൂതിയും പുതിയ കാലത്തെ സ്ക്രീൻ വായനയിലും കണ്ടെത്താൻ നമുക്ക് കഴിയണം. വായനയുടെ രൂപം താളിയോലകളിൽ നിന്ന് കടലാസിലേക്കും, അവിടെ നിന്ന് സ്ക്രീനുകളിലേക്കും മാറിയാലും, അത് മനുഷ്യന്റെ മനസ്സിനെ നവീകരിക്കുന്ന പ്രക്രിയയായി എക്കാലത്തും നിലനിൽക്കും. വായിക്കുക എന്നത് കേവലം വിനോദമല്ല; അതൊരു സാംസ്കാരിക പ്രവർത്തനവും ആത്മീയമായ ഉണർവുമാണ്. വിശ്വാസികളെ സംബന്ധിച്ചിടത്തോളം വായന വെറുമൊരു വിനോദമല്ല. അതൊരു ആത്മീയ പ്രവർത്തനവും ബാധ്യതയുമാണ്. ലോകത്തിന് മുന്നിൽ അറിവിന്റെ വാതായനങ്ങൾ തുറന്നിട്ടത് 'ഇഖ്റഅ്' എന്ന വിശുദ്ധ ഖുർആനിന്റെ ആദ്യ സന്ദേശത്തിലൂടെയാണല്ലോ. അതുകൊണ്ടുതന്നെ വിശ്വാസിയുടെ വായനയ്ക്ക് കൃത്യമായ ലക്ഷ്യങ്ങളും രീതികളും ഉണ്ടായിരിക്കണം. എന്തിനുവേണ്ടി വായിക്കുന്നു എന്നത് വളരെ പ്രധാനമാണ്. അറിവ് നേടാനും, സ്വന്തം ജീവിതം നവീകരിക്കാനും, സമൂഹത്തിന് ഗുണകരമായ കാര്യങ്ങൾ ചെയ്യാനും വേണ്ടിയായിരിക്കണം വായന. മറ്റുള്ളവരോട് തർക്കിക്കാനോ പാണ്ഡിത്യം നടിച്ച് അഹങ്കരിക്കാനോ ഉള്ളതാവരുത് അത്. അറിവ് നേടുന്നത് ഏറ്റവും വലിയൊരു ആരാധനയായിട്ടാണ് ഇസ്ലാം കാണുന്നത്. വിശ്വാസിയുടെ വായന കേവലം മതഗ്രന്ഥങ്ങളിൽ മാത്രം ഒതുങ്ങിനിൽക്കേണ്ട ഒന്നല്ല. സമൂഹത്തെയും മനുഷ്യനെയും ആഴത്തിൽ മനസ്സിലാക്കാൻ സാമൂഹ്യ ശാസ്ത്രവും ചരിത്രവും ലോക സാഹിത്യവും വായിക്കേണ്ടതുണ്ട്. ഒപ്പം, പുതിയ കാലത്ത് നിർമിത ബുദ്ധി പോലെയുള്ള സാങ്കേതിക വിദ്യകൾ ഉയർത്തുന്ന ധാർമിക പ്രശ്നങ്ങളെക്കുറിച്ചും കൃത്യമായ ധാരണയുണ്ടാക്കാൻ പരന്ന വായന ആവശ്യമാണ്. ഭൗതികവും ആത്മീയവുമായ അറിവുകളെ സമന്വയിപ്പിക്കുമ്പോഴാണ് വായന പൂർണ്ണമാകുന്നത്. ഡിജിറ്റൽ കാലത്ത് വ്യാജവാർത്തകളും തെറ്റായ വിവരങ്ങളും വളരെ വേഗത്തിൽ പ്രചരിക്കാറുണ്ട്. ഒരു വാർത്തയോ വിവരമോ സമൂഹ മാധ്യമങ്ങളിലൂടെയോ മറ്റോ മറ്റുള്ളവരിലേക്ക് എത്തിക്കുന്നതിനും അവതരിപ്പിക്കുന്നതിനും മുൻപ്, അതിന്റെ സത്യാവസ്ഥ കൃത്യമായി പരിശോധിച്ച് ഉറപ്പുവരുത്താൻ പാകത്തിലുള്ള സൂക്ഷ്മമായ വായന ഒരു വിശ്വാസിക്ക് ഉണ്ടായിരിക്കണം. സത്യസന്ധതയും നീതിയുമാണ് വായനയുടെയും വിവരങ്ങൾ പങ്കുവെക്കുന്നതിന്റെയും കാതൽ. വായിച്ചറിയുന്ന നല്ല കാര്യങ്ങൾ സ്വന്തം ജീവിതത്തിൽ പകർത്താൻ കഴിയണം. ഇമാം ഗസ്സാലിയെപ്പോലുള്ള പണ്ഡിതന്മാർ ഓർമ്മിപ്പിക്കുന്നത്, കർമ്മത്തിൽ പ്രതിഫലിക്കാത്ത അറിവ് നിഷ്ഫലമാണെന്നാണ്. വായന നമ്മുടെ സ്വഭാവത്തെ കൂടുതൽ വിനയമുള്ളതും, മറ്റുള്ളവരോട് കരുണയുള്ളതുമാക്കി മാറ്റണം. ഓരോ ദിവസവും വായനയ്ക്കായി കൃത്യമായ സമയം കണ്ടെത്തുക എന്നത് ഒരു വിശ്വാസിയുടെ ചിട്ടകളിൽ ഒന്നാകണം. വെറുതെ വായിച്ചുപോകുന്നതിന് പകരം, വായിക്കുന്ന കാര്യങ്ങളെക്കുറിച്ച് ആഴത്തിൽ ചിന്തിക്കാനും, അത് സ്വന്തം ജീവിതത്തോടും ചുറ്റുപാടുകളോടും ചേർത്തുനിർത്തി വിലയിരുത്താനും കഴിയണം.

